തീവണ്ടി

കൂവിക്കൊണ്ട്
അതിരാവിലെ
വിളിച്ചുണര്‍ത്തുന്നു

ചായനീട്ടുമ്പോള്‍
അടുക്കളക്കരി പുരണ്ട
കൈകളില്‍,
വെളുത്തുളളിയുടേയും
സവാളയുടെയും
ഉളുമ്പുളള വിരലുകളില്‍
തേഞ്ഞു തുടങ്ങിയൊരു
മോതിരം കാണുന്നു

പഠിക്കുന്ന കാലത്ത്
കവിതയെഴുതുമായിരുന്നു
പാട്ടു പാടുമായിരുന്നു
പാളങ്ങളില്‍
ഓടാന്‍ തുടങ്ങിയതിനു ശേഷം
ചിരിയോ
നാണമോ
കണ്ടിട്ടില്ല

പാതിയുറക്കത്തില്‍
ഞാന്‍ നിന്റെ
ഞരക്കങ്ങള്‍
മുരള്‍ച്ചകള്‍
കേള്‍ക്കാറുണ്ട്

പുലര്‍ച്ചയ്ക്ക്
ആദ്യത്തെ വെയില്‍ത്തുളളികള്‍
വീണു തുടങ്ങുമ്പോഴേക്കും
നിന്റെ പാത്രത്തില്‍
അരി വെന്തു കഴിഞ്ഞിരിക്കും

നെഞ്ചിലെ തീ
ഊതിയൂതിത്തിളക്കി
പാളം തെറ്റാതെ
നീ…

പാളം തെറ്റിച്ച്
വയലിലൂടെ
പുഴയിറമ്പിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
കവിതയും പാട്ടുമായ്
നീ ഓടിപ്പോകുന്നതു സ്വപ്നം കണ്ട്
രാത്രികളില്‍
പാളത്തില്‍ തലവച്ചുകിടന്ന്
എത്ര തവണ
ഞാന്‍ മരിച്ചിരിക്കുന്നു

എട്ടുകാലി

ഴുത്ത ഓറഞ്ചുപോലെ
ആകാശചില്ലയില്‍
ഉദിച്ചുയരുന്ന
സൂര്യന്‍
എന്റെ വലക്കണ്ണികള്‍
തിളക്കുന്നു
വിശപ്പിന്റെ
കനലെറിഞ്ഞ്
ഇരപിടിക്കേണ്ടതിന്റെ
ആവശ്യകതയെ
ബോധ്യപ്പെടുത്തുന്നു

Follow

Get every new post delivered to your Inbox.